ഡിജിറ്റൽ യുഗം നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നത് എങ്ങോട്ട്?
നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വാക്ക്... നാക്കിന്റെ തുമ്പത്തുണ്ട്, പക്ഷേ പുറത്തേക്ക് വരുന്നില്ല. അല്ലെങ്കിൽ, നമ്മൾ ഒരു റൂമിലേക്ക് എന്തോ എടുക്കാൻ വേണ്ടി നടന്നുപോകുന്നു, അവിടെയെത്തുമ്പോൾ എന്തിനാണ് വന്നതെന്ന് മറന്നുപോകുന്നു. എനിക്കും നിങ്ങൾക്കും, നമുക്കെല്ലാവർക്കും എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ഒരു കാര്യമാണിത്. കുറച്ചുകാലം മുൻപ് വരെ ഇതൊക്കെ വെറും തമാശകളായിരുന്നു. പക്ഷേ, ഈയിടെയായി ഇത് കുറച്ച് കൂടിവരുന്നില്ലേ? നമ്മുടെ ഓർമ്മശക്തി കുറയുന്നുണ്ടോ? ഈ ഫോണിൽ കുത്തിയിരിക്കുന്നത് കൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?
എനിക്ക് മാത്രമല്ല, ലോകം മുഴുവൻ ഈ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മളെല്ലാവരും അനുഭവിക്കുന്ന ഈയൊരു അവസ്ഥയ്ക്ക് ഇന്റർനെറ്റ് ഒരു പേരും കണ്ടുപിടിച്ചിട്ടുണ്ട്: ബ്രെയിൻ റോട്ട്. അതായത്, തലച്ചോറ് അഴുകിപ്പോകുന്നത് പോലെ. ഒരു പുസ്തകത്തിന്റെ രണ്ട് പേജ് വായിക്കുമ്പോഴേക്കും ശ്രദ്ധ പോവുക, ഒരു സിനിമ മുഴുവനായി കാണാൻ പറ്റാതിരിക്കുക, സ്വന്തം ചിന്തകൾ പോലും പൂർത്തിയാക്കാൻ കഴിയാത്ത ഒരുതരം മരവിപ്പ്. ഇതൊക്കെ വെറുമൊരു തോന്നലാണോ? അതോ, നമ്മുടെ കണ്മുന്നിൽ, നമ്മളറിയാതെ, നമ്മുടെ തലച്ചോറിന് ശരിക്കും എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? ഈ ബ്രെയിൻ റോട്ട് എന്നുപറയുന്നത് ഒരു യാഥാർത്ഥ്യമാണോ?
ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ, നമ്മൾ തുടങ്ങേണ്ടത് നമ്മുടെ തലച്ചോറിന്റെ ഉള്ളിൽ നിന്നാണ്. അഴുകുന്ന ഒന്നിനെക്കുറിച്ചല്ല, മറിച്ച് ആരോഗ്യത്തോടെ വളരുന്ന ഒന്നിനെക്കുറിച്ചാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്. കാരണം, നമ്മൾ കരുതുന്നതുപോലെയല്ല കാര്യങ്ങൾ. നമ്മുടെ തലച്ചോറ് ഒരു ലൈബ്രറിയോ കമ്പ്യൂട്ടറോ അല്ല. അതൊരു കാടാണ്. ജീവനുള്ള, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒരു കാട്.
നമ്മൾ 'ബ്രെയിൻ റോട്ട്' എന്ന് കേൾക്കുമ്പോൾ, അൽഷിമേഴ്സ് പോലെയുള്ള ഭീകരമായ രോഗങ്ങളെക്കുറിച്ചല്ല ചിന്തിക്കേണ്ടത്. അത് കോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ്. ഇത് അതല്ല. ഇത് നമ്മുടെ കഴിവിനുണ്ടാകുന്ന ഒരു ശോഷണമാണ്. അപ്പോൾ, എന്താണ് ആരോഗ്യമുള്ള ഒരു മനസ്സ്? വിവരങ്ങൾ സൂക്ഷിച്ചുവെക്കുന്ന ഒരു ലൈബ്രറിയാണെന്ന് നമ്മൾ കരുതും. പക്ഷെ അതല്ല സത്യം.
നമ്മുടെ തലച്ചോറ് ഒരു നിബിഡ വനമാണെന്ന് സങ്കൽപ്പിക്കുക. അതിലെ ഓരോ ഓർമ്മയും, ഓരോ കഴിവും, ഓരോ ചിന്തയും ഓരോ വഴികളാണ്. നമ്മൾ ആദ്യമായി സൈക്കിൾ ഓടിക്കാൻ പഠിക്കുമ്പോൾ, ഒരു വെട്ടുകത്തിയെടുത്ത് ആ കാട്ടിലൂടെ ഒരു പുതിയ വഴി വെട്ടിയുണ്ടാക്കുന്നത് പോലെയാണ്. തുടക്കത്തിൽ അത് ഭയങ്കര പാടായിരിക്കും, ഒരുപാട് തവണ വീഴും. ആ വഴി അത്ര വ്യക്തമായിരിക്കില്ല. പക്ഷേ, പിറ്റേദിവസം അതേ വഴിയിലൂടെ പോകുമ്പോൾ കുറച്ചുകൂടി എളുപ്പമാകും. അങ്ങനെ ദിവസവും പോയിത്തുടങ്ങുമ്പോൾ ആ വഴി പതിയെപ്പതിയെ ഒരു നടപ്പാതയാകും, പിന്നെ അതൊരു ടാറിട്ട റോഡാകും, അവസാനം അതൊരു സൂപ്പർ ഹൈവേ ആയി മാറും. പിന്നെ നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട, സൈക്കിൾ തനിയെ പൊയ്ക്കോളും. ഇതിനെയാണ് ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന് പറയുന്നത്. "ഒരുമിച്ച് പ്രവർത്തിക്കുന്ന ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ശക്തമാകും" എന്ന പ്രശസ്തമായ ആ ആശയം.
പക്ഷേ, ആ ആശയത്തിന് പേടിപ്പെടുത്തുന്ന ഒരു മറുപുറമുണ്ട്. "വേറിട്ട് പ്രവർത്തിക്കുന്ന ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ഇല്ലാതാകും." അതായത്, നമ്മൾ ഉപയോഗിക്കാതെയിടുന്ന വഴികൾ, ആ കാട് പതിയെ തിരിച്ചുപിടിക്കും. അവിടെ പുല്ലും വള്ളികളും വളർന്ന് ആ വഴി തന്നെ ഇല്ലാതാകും. നമ്മുടെ തലച്ചോറിനുള്ളിലെ തോട്ടക്കാർ, അതായത് മൈക്രോഗ്ലിയ കോശങ്ങൾ, വന്ന് ഈ ഉപയോഗമില്ലാത്ത വഴികളെ വെട്ടിമാറ്റും. ഇതിനെയാണ് സിനാപ്റ്റിക് പ്രൂണിംഗ് എന്ന് പറയുന്നത്. തലച്ചോറ് വെറുതെ ഊർജ്ജം കളയാതിരിക്കാനാണ് ഇത് ചെയ്യുന്നത്. ഒരിക്കലും പോകാത്ത ഒരിടത്തേക്ക് ഒരു സൂപ്പർ ഹൈവേ എന്തിനാണ് വെറുതെ നിലനിർത്തുന്നത്?
അപ്പോൾ, ആരോഗ്യമുള്ള മനസ്സ് എന്നത് ഒരുപാട് വഴികളുള്ള, എപ്പോഴും യാത്രകൾ നടക്കുന്ന ഒരു കാടാണ്. അങ്ങനെയെങ്കിൽ, ബ്രെയിൻ റോട്ട് എന്ന് പറയുന്നത്, നമ്മുടെ മനസ്സിലെ മനോഹരവും, വെല്ലുവിളികൾ നിറഞ്ഞതുമായ ആ കാട്ടുപാതകളെല്ലാം ഉപേക്ഷിച്ച്, ഒരു അൽഗോരിതം നമുക്ക് വേണ്ടി പണിതുതന്ന ഒരൊറ്റ, നേരായ, ഒരിക്കലും തീരാത്ത സൂപ്പ-ഹൈവേയിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ സംഭവിക്കുന്ന ഒന്നാണ്. വെറുതെ സ്ക്രോൾ ചെയ്ത് പോകുന്ന, യാതൊരു പ്രയത്നവുമില്ലാത്ത ഒരു ഹൈവേ. അപ്പോൾ നമ്മുടെ മനസ്സിന്റെ കാട് മറ്റെല്ലാ വഴികളെയും പതിയെ മൂടിത്തുടങ്ങും, നമുക്ക് യാത്ര ചെയ്യാൻ വളരെ കുറച്ച് വഴികൾ മാത്രം ബാക്കിയാകും.
ഇതൊരു വെറും ഉപമയല്ല. ഈ കാടുണ്ടാക്കുന്ന പ്രക്രിയ നമുക്ക് നേരിട്ട് കാണാൻ സാധിക്കും. ലണ്ടനിലെ ടാക്സി ഡ്രൈവർമാരുടെ കാര്യമെടുക്കാം. ജിപിഎസ് വരുന്നതിനും മുൻപ്, ലണ്ടനിലെ ഒരു ടാക്സി ഡ്രൈവർക്ക് ലൈസൻസ് കിട്ടണമെങ്കിൽ, "ദി നോളജ്" എന്നൊരു പരീക്ഷ പാസ്സാകണമായിരുന്നു. ലണ്ടൻ നഗരത്തിലെ 25,000 തെരുവുകളും ആയിരക്കണക്കിന് പ്രധാന സ്ഥലങ്ങളും ഒരു തരിമ്പുപോലും തെറ്റാതെ മനഃപാഠമാക്കണമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ ഓർമ്മശക്തി പരീക്ഷകളിൽ ഒന്നായിരുന്നു അത്. വർഷങ്ങൾ എടുക്കും അതൊന്ന് പഠിച്ചെടുക്കാൻ. 2000-ത്തിന്റെ തുടക്കത്തിൽ, എലീനർ മഗ്വയർ എന്നൊരു ന്യൂറോ സയന്റിസ്റ്റ് ഈ കഠിനമായ പരിശീലനം അവരുടെ തലച്ചോറിന് എന്ത് മാറ്റമാണ് വരുത്തുന്നതെന്ന് പഠിക്കാൻ തീരുമാനിച്ചു. അവർ ഒരു കൂട്ടം ടാക്സി ഡ്രൈവർമാരെ എംആർഐ സ്കാനറിനുള്ളിൽ കിടത്തി, സാധാരണക്കാരായ ഒരു ഗ്രൂപ്പുമായി താരതമ്യം ചെയ്തു. ഫലം അതിശയിപ്പിക്കുന്നതായിരുന്നു. ടാക്സി ഡ്രൈവർമാരുടെ തലച്ചോറിലെ 'ഹിപ്പോകാമ്പസ്' എന്ന ഭാഗം—ഓർമ്മശക്തിക്ക്, പ്രത്യേകിച്ചും സ്ഥലങ്ങളെക്കുറിച്ചുള്ള ഓർമ്മയ്ക്ക്, വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണിത്, അതിന്റെ വളഞ്ഞ രൂപം കാരണം കടൽക്കുതിര എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ആ പേര് വന്നത്—മറ്റുള്ളവരെ അപേക്ഷിച്ച് വളരെ വലുതായിരുന്നു. അവർ എത്ര കാലമായി ആ ജോലിയിലുണ്ടോ, അത്രയും വലുപ്പമുണ്ടായിരുന്നു ആ ഭാഗത്തിന്. അതായത്, കഠിനമായ ഒരു ജോലി തിരഞ്ഞെടുത്തതുകൊണ്ട് അവർ അവരുടെ തലച്ചോറിന്റെ ഘടന തന്നെ മാറ്റിമറിച്ചു
എന്നാൽ ഇതിന്റെ വിപരീതം സംഭവിച്ചാലോ? 1960-കളിൽ എലികളിൽ ഒരു പരീക്ഷണം നടന്നു. ഒരു കൂട്ടം എലികളെ സൗകര്യങ്ങളൊന്നുമില്ലാത്ത, ബോറടിപ്പിക്കുന്ന ഒരു വെറും കൂട്ടിലിട്ടു. മറ്റൊരു കൂട്ടത്തെ കളിപ്പാട്ടങ്ങളും, ഏണികളും, തുരങ്കങ്ങളും, മറ്റ് എലികളുമൊക്കെയുള്ള ഒരു 'ഡിസ്നിലാൻഡ്' പോലുള്ള കൂട്ടിലിട്ടു. കുറച്ച് മാസങ്ങൾ കഴിഞ്ഞ് അവയുടെ തലച്ചോറ് പരിശോധിച്ചപ്പോൾ വ്യത്യാസം വളരെ വലുതായിരുന്നു. ആ 'ഡിസ്നിലാൻഡിൽ' ജീവിച്ച എലികളുടെ തലച്ചോറിന് കനം കൂടുതലായിരുന്നു, പുതിയ കണക്ഷനുകൾ കൂടുതലായിരുന്നു. എന്നാൽ ആ ബോറൻ കൂട്ടിൽ ജീവിച്ച എലികളുടെ തലച്ചോറിന്റെ വളർച്ചയാകട്ടെ, മുരടിച്ചുപോയിരുന്നു.
ഇവിടെയാണ് നമ്മൾ സ്വയം ചോദിക്കേണ്ട ചോദ്യം. നമ്മുടെ ഫോണിലെ ആ ഒരിക്കലും തീരാത്ത സ്ക്രോളിംഗ്, അതൊരു കോഗ്നിറ്റീവ് ഡിസ്നിലാൻഡ് ആണോ, അതോ ഒരു ഡിജിറ്റൽ കൂട് ആണോ? നമ്മൾ ജീവിക്കുന്ന ചുറ്റുപാടാണ് നമ്മുടെ തലച്ചോറിനെ രൂപപ്പെടുത്തുന്നത്. പക്ഷേ നമ്മുടെ ഈ ഡിജിറ്റൽ ലോകം ഉണ്ടാക്കിയിരിക്കുന്നത് നമ്മുടെ നല്ലതിന് വേണ്ടിയല്ല, നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ്. നമ്മുടെ ശ്രദ്ധയാകട്ടെ, വളരെ ദുർബലമായ ഒന്നാണ്. അതെങ്ങനെ എന്നറിയണോ? 1999-ൽ, ഡാനിയൽ സൈമൺസും ക്രിസ്റ്റഫർ ചാബ്രിസും അവരുടെ പ്രശസ്തമായ "ഇൻവിസിബിൾ ഗൊറില്ല" പരീക്ഷണം നടത്തി. ഒരു വീഡിയോ കാണിച്ച്, അതിൽ വെള്ള ഷർട്ടിട്ട ടീം എത്ര തവണ ബാസ്കറ്റ്ബോൾ പാസ്സ് ചെയ്യുന്നുണ്ടെന്ന് എണ്ണാൻ അവർ ആളുകളോട് ആവശ്യപ്പെട്ടു. ശ്രദ്ധ ആവശ്യമുള്ള ലളിതമായ ഒരു ജോലി. ആ വീഡിയോയുടെ പകുതിക്ക് വെച്ച്, ഒരു ഗൊറില്ലയുടെ വേഷം ധരിച്ച ഒരാൾ ആ കളിയുടെ നടുവിലേക്ക് വന്ന്, നെഞ്ചിലിടിച്ച്, തിരികെ നടന്നുപോകും. ഞെട്ടിക്കുന്ന ഫലം എന്തായിരുന്നുവെന്നോ? ആ വീഡിയോ കണ്ട പകുതി പേരും ആ ഗൊറില്ലയെ കണ്ടതേയില്ല. അവർ ആ പാസ്സ് എണ്ണുന്നതിൽ അത്രയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതുകൊണ്ട്, ഒരു ഗൊറില്ല സ്ക്രീനിലൂടെ നടന്നുപോയിട്ടും അവരുടെ തലച്ചോറ് ആ യാഥാർത്ഥ്യത്തെ എഡിറ്റ് ചെയ്ത് കളഞ്ഞു. ഇതിനെയാണ് ഇൻഅറ്റൻഷണൽ ബ്ലൈൻഡ്നെസ് എന്ന് പറയുന്നത്. ഇത് തെളിയിക്കുന്നത്, നമ്മുടെ തലച്ചോറ് ഒരു ക്യാമറ പോലെ ലോകത്തെ റെക്കോർഡ് ചെയ്യുകയല്ല, മറിച്ച് അതിന് പ്രധാനമെന്ന് തോന്നുന്ന കാര്യങ്ങൾ വെച്ച് ഒരു ചിത്രം വരയ്ക്കുകയാണെന്നാണ്. ഇതുപോലെയുള്ള മറ്റൊരു പ്രതിഭാസമാണ് "ചേഞ്ച് ബ്ലൈൻഡ്നെസ്". ഒരാളോട് വഴി ചോദിക്കുകയും, സംസാരത്തിനിടയ്ക്ക് ഒരു വാതിലുമായി രണ്ടുപേർ അവർക്കിടയിലൂടെ നടന്നുപോകുമ്പോൾ വഴി ചോദിച്ച ആൾക്ക് പകരം തീർത്തും വ്യത്യസ്തനായ മറ്റൊരാൾ വന്ന് നിൽക്കുകയും ചെയ്യുന്ന ഒരു പരീക്ഷണമുണ്ട്. പകുതിയിലധികം ആളുകളും ആ മാറ്റം ശ്രദ്ധിക്കുകയേയില്ല. ഒന്നും സംഭവിക്കാത്തത് പോലെ അവർ സംഭാഷണം തുടരും. നമ്മുടെ കണ്മുന്നിൽ കാണുന്ന തുടർച്ചയുള്ള, സ്ഥിരതയുള്ള യാഥാർത്ഥ്യം എന്നത് ഒരു മിഥ്യാബോധമാണ്. നമ്മുടെ ശ്രദ്ധ എന്ന നേർത്ത വെളിച്ചം എവിടെയാണോ പതിയുന്നത്, അതനുസരിച്ച് ഓരോ നിമിഷവും നിർമ്മിക്കപ്പെടുന്ന ഒന്ന്. ഇനി ആലോചിച്ചുനോക്കൂ, ആ സ്ക്രോളിംഗ് എന്ന അവസ്ഥയെക്കുറിച്ച്. നിങ്ങളൊരു ജോലിയിൽ ഏർപ്പെട്ടിരിക്കുകയല്ല. നിങ്ങൾ വെറുതെ സ്വീകരിക്കുകയാണ്. നിങ്ങളുടെ ശ്രദ്ധ സ്ക്രീനിൽ ഉടക്കിക്കിടക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഏതൊക്കെ ഗൊറില്ലകളെയാണ്, ഏതൊക്കെ മാറുന്ന മുഖങ്ങളെയാണ് നിങ്ങൾ കാണാതെ പോകുന്നത്? ഭൗതികമായ കാര്യങ്ങൾ മാത്രമല്ല, മാനസികമായവയും: സങ്കീർണ്ണമായ ഒരു ആശയം, നേർത്ത ഒരു വികാരം, ഒരു പുതിയ സർഗ്ഗാത്മക ചിന്ത. അവയൊക്കെ നിങ്ങളുടെ അരികിലൂടെ കടന്നുപോകുന്നു, പക്ഷേ അവ അവിടെയുണ്ടായിരുന്നു എന്ന് നിങ്ങൾ അറിയുകപോലുമില്ല.
ഇവിടെനിന്നാണ് കാര്യങ്ങൾ കുറച്ചുകൂടി ഗൗരവമാകുന്നത്. നമ്മുടെ തലച്ചോറിന്റെ ഒരു ഭാഗം ഇപ്പോൾ നമ്മുടെ തലയോട്ടിക്ക് പുറത്താണ്. വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ? ആൻഡി ക്ലാർക്ക്, ഡേവിഡ് ചാൽമേഴ്സ് എന്നീ തത്വചിന്തകർ മുന്നോട്ടുവെച്ച 'എക്സ്റ്റെൻഡഡ് മൈൻഡ് തീസിസ്' എന്നൊരു ആശയമുണ്ട്. അതനുസരിച്ച്, നമ്മുടെ മനസ്സ് നമ്മുടെ തലച്ചോറിൽ മാത്രം ഒതുങ്ങുന്നില്ല. നമ്മൾ ചിന്തിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും നമ്മുടെ മനസ്സിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, ഫോൺ നമ്പറുകൾ ഓർക്കാൻ നമ്മൾ ഫോണിലെ കോൺടാക്റ്റ് ലിസ്റ്റ് ഉപയോഗിക്കുന്നു, വഴി കണ്ടുപിടിക്കാൻ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നു. നമ്മുടെ ഓർമ്മയുടെയും ചിന്തയുടെയും ഒരു ഭാഗം നമ്മൾ പോക്കറ്റിലിരിക്കുന്ന ആ ഫോണിന് പുറംകരാർ കൊടുത്തിരിക്കുകയാണ്.
ഒറ്റനോട്ടത്തിൽ ഇതൊരു സൂപ്പർ പവർ പോലെ തോന്നും. പക്ഷേ, ആ കാടിന്റെയും തോട്ടക്കാരന്റെയും കാര്യം ഓർമ്മയില്ലേ? നമ്മൾ വഴി കണ്ടുപിടിക്കാനുള്ള കഴിവ് ഗൂഗിൾ മാപ്പിന് കൊടുക്കുമ്പോൾ, നമ്മുടെ തലച്ചോറിനുള്ളിലെ ആ 'വഴി കണ്ടുപിടിക്കാനുള്ള ഹൈവേ' ഉപയോഗശൂന്യമാവുകയാണ്. അപ്പോൾ തോട്ടക്കാരൻ വന്ന് ആ വഴി പതിയെ വെട്ടിമാറ്റാൻ തുടങ്ങും. നമ്മൾ ഓർമ്മകൾ ഫോണിൽ സൂക്ഷിക്കുമ്പോൾ, തലച്ചോറിലെ ഓർമ്മയുടെ വഴികൾ ദുർബലമാകും. പതിയെപ്പതിയെ, നമ്മുടെ തലച്ചോറിലെ പല വഴികളും കാട് കയറിത്തുടങ്ങും. അവസാനം, ഈ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ട, പഴയ 'നമ്മുടെ' വെറുമൊരു നിഴൽ മാത്രമായി നമ്മൾ മാറുമോ? നമ്മുടെ ഉള്ളിലെ ആത്മാവിന് പകരം, യന്ത്രത്തിൽ നിന്നുള്ള ഒരു പ്രേതമായി നമ്മൾ മാറിക്കൊണ്ടിരിക്കുകയാണോ?
സത്യം പറഞ്ഞാൽ, നമ്മുടെ മനസ്സിനെ പുറംകരാർ കൊടുക്കുന്ന ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സോക്രട്ടീസ് 'എഴുത്ത്' എന്ന പുതിയ ടെക്നോളജിയെക്കുറിച്ച് ഇതേ പേടി പ്രകടിപ്പിച്ചിരുന്നു. എഴുത്ത് വന്നാൽ ആളുകൾ ഓർമ്മിക്കാൻ ശ്രമിക്കാതെ എല്ലാം എഴുതിവെക്കുമെന്നും, അത് അവരുടെ ജ്ഞാനത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം ഭയന്നു. സോക്രട്ടീസിന് ഭാഗികമായി തെറ്റുപറ്റി. എഴുത്ത് വന്നതുകൊണ്ടാണ് നമുക്ക് ശാസ്ത്രവും ചരിത്രവുമെല്ലാം കെട്ടിപ്പടുക്കാൻ സാധിച്ചത്.
പക്ഷേ, ഇന്നത്തെ ടെക്നോളജിയും എഴുത്തും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. ഒരു പുസ്തകം ഒരു പാസ്സീവ് ഉപകരണമാണ്. നമ്മൾ അങ്ങോട്ട് ചെന്ന്, കഷ്ടപ്പെട്ട് വായിച്ച്, അതിൽ നിന്ന് അറിവ് പുറത്തെടുക്കണം. എന്നാൽ സ്മാർട്ട്ഫോണുകളും ആപ്പുകളും അങ്ങനെയല്ല, അവ ആക്റ്റീവ് ആണ്. നമ്മൾ അങ്ങോട്ട് ചെല്ലാൻ അത് കാത്തുനിൽക്കില്ല. അത് ഇങ്ങോട്ട് തള്ളിക്കയറി വരും. നമ്മുടെ ശ്രദ്ധ പിടിച്ചുനിർത്താൻ വേണ്ടി എന്തും ചെയ്യും. അതിന്റെ ലക്ഷ്യം നമ്മുടെ വളർച്ചയല്ല, നമ്മുടെ ശ്രദ്ധയാണ്. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി നമ്മുടെ കയ്യിലുണ്ട്, പക്ഷേ അതിന്റെ ലൈബ്രേറിയൻ ഒരു ഹൈപ്പർ ആക്റ്റീവായ കൊച്ചുകുട്ടിയാണ്. അവൻ പുസ്തകങ്ങൾ വായിക്കാൻ സമ്മതിക്കാതെ, ഓരോ നിമിഷവും നമ്മുടെ മുഖത്തേക്ക് തിളങ്ങുന്ന കളിപ്പാട്ടങ്ങൾ എറിഞ്ഞുകൊണ്ടിരിക്കും.
അപ്പോൾ, എന്താണ് ഇതിനൊരു പരിഹാരം? ഈ ഫോണെടുത്ത് കളയണോ? വേണ്ട. ഇതിനെതിരെയുള്ള പ്രതിരോധം ടെക്നോളജി ഉപേക്ഷിക്കുക എന്നതല്ല, അതിൽ നിന്ന് നമ്മുടെ നിയന്ത്രണം തിരിച്ചുപിടിക്കുക എന്നതാണ്. നമ്മുടെ തലച്ചോറിന് വ്യായാമം കൊടുക്കുക എന്നതാണ്. അതിനെയാണ് നമ്മൾ 'സ്വയം പഠനം' എന്ന് വിളിക്കുന്നത്. അത് കുറെ കാര്യങ്ങൾ മനഃപാഠമാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ചിന്തയുടെ പ്രക്രിയയിൽ വീണ്ടും ഏർപ്പെടുന്നതിനെക്കുറിച്ചാണ്.
കുറച്ച് ലളിതമായ കാര്യങ്ങൾ ചെയ്താൽ മതി. ഒരു പുസ്തകം വായിക്കുക. ഹൈപ്പർലിങ്കുകളില്ലാത്ത, ശ്രദ്ധ മാറ്റാൻ ഒന്നുമില്ലാത്ത ഒരു സാധാരണ പുസ്തകം. മണിക്കൂറുകളോളം ഒരൊറ്റ കഥയിൽ തലച്ചോറിനെ പിടിച്ചിരുത്തുക. ഇടയ്ക്ക് ജിപിഎസ് ഓഫ് ചെയ്ത് സ്വന്തമായി വഴി കണ്ടുപിടിക്കാൻ ശ്രമിക്കുക. അത് നമ്മുടെ തലച്ചോറിലെ ആ പഴയ മാപ്പുകളെ വീണ്ടും സജീവമാക്കും. വെറുതെ കണ്ടുകൊണ്ടിരിക്കാതെ, എന്തെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കുക. ഒരു ചിത്രം വരയ്ക്കുക, ഒരു കഥയെഴുതുക, അല്ലെങ്കിൽ കൈകൊണ്ട് എന്തെങ്കിലും നിർമ്മിക്കുക.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, ബോറടിക്കാൻ പഠിക്കുക എന്നതാണ്. ഫോണില്ലാതെ വെറുതെ കുറച്ചുനേരം ഇരിക്കുക. ഒരു ജനലിലൂടെ പുറത്തേക്ക് നോക്കുക. നമ്മുടെ മനസ്സിനെ വെറുതെ അലഞ്ഞുതിരിയാൻ വിടുക. ഈ സമയത്താണ് നമ്മുടെ തലച്ചോറിലെ 'ഡിഫോൾട്ട് മോഡ് നെറ്റ്‌വർക്ക്' പ്രവർത്തിക്കുന്നത്. പുതിയ ആശയങ്ങൾ ഉണ്ടാകുന്നതും, ഓർമ്മകളെ ക്രമീകരിക്കുന്നതും, നമ്മളെക്കുറിച്ച് തന്നെ ചിന്തിക്കുന്നതുമെല്ലാം ഈ സമയത്താണ്. ഒഴിവുസമയങ്ങളെല്ലാം സ്ക്രീനുകൾ കൊണ്ട് നിറയ്ക്കുമ്പോൾ, നമ്മൾ ഈ നെറ്റ്‌വർക്കിനെ പട്ടിണിക്കിടുകയാണ്. ബോറടി ഒരു ബഗ് അല്ല, അതൊരു ഫീച്ചറാണ്. പുതിയ ചിന്തകൾ മുളപൊട്ടുന്ന മണ്ണാണത്.
ഈ കൊച്ചുകൊച്ചു പ്രവൃത്തികളെല്ലാം ഒരുതരം 'കോഗ്നിറ്റീവ് റെസിസ്റ്റൻസ്' ആണ്. ഈ ലോകം നമ്മളെക്കൊണ്ട് ഉപേക്ഷിപ്പിക്കാൻ ശ്രമിക്കുന്ന നമ്മുടെ കാട്ടിലെ വഴികൾ നമ്മൾ ബോധപൂർവ്വം സംരക്ഷിക്കുകയാണ്. ബ്രെയിൻ റോട്ട് ഒരു അനിവാര്യതയല്ല, അതൊരു തിരഞ്ഞെടുപ്പാണ്. നമ്മുടെ നല്ലതിന് വേണ്ടി പ്രവർത്തിക്കാത്ത ഒരു സിസ്റ്റത്തിന് മുന്നിൽ നമ്മുടെ ചിന്താപരമായ സ്വാതന്ത്ര്യത്തെ പതുക്കെ, സുഖകരമായി അടിയറവ് വെക്കുന്ന ഒരു പ്രക്രിയയാണത്.
പക്ഷേ, നമ്മുടെ തലച്ചോറിന് അതിജീവനശേഷിയുണ്ട്. ആ കാടിനെ നമുക്ക് തിരിച്ചുപിടിക്കാം. ആ വഴികൾ നമുക്ക് പുനർനിർമ്മിക്കാം, മുമ്പത്തേക്കാൾ ശക്തമായി. കാരണം, നിങ്ങൾ ആ കാട് മാത്രമല്ല. ആ കാടിനെ പരിപാലിക്കുന്ന തോട്ടക്കാരനും നിങ്ങൾ തന്നെയാണ്. നിങ്ങളുടെ കയ്യിലാണ് ആ കത്രിക.
അത് നമ്മളെ അവസാനത്തെ, മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ചോദ്യത്തിലേക്ക് എത്തിക്കുന്നു. ഓരോ ദിവസവും, നിസ്സാരമെന്ന് തോന്നുന്ന, എന്നാൽ പതിയെപ്പതിയെ നിങ്ങളുടെ മനസ്സിന്റെ ഘടനയായി മാറുന്ന ആയിരം കുഞ്ഞൻ തിരഞ്ഞെടുപ്പുകളിലൂടെ നിങ്ങൾ ഉത്തരം നൽകേണ്ട ഒരു ചോദ്യം. നിങ്ങളുടെ ശ്രദ്ധയുടെ ഓരോ സെക്കൻഡും നിങ്ങളുടെ മനസ്സിലെ വഴികളെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
അപ്പൊ... നിങ്ങൾ എങ്ങോട്ടാണ് നോക്കുന്നത്?
More in Social issues
YouTube Videos
Your support helps us create quality content
Comments (0)
Login to leave a comment
Join the conversation and share your thoughts. Your opinions are valuable to us.